വിജ്ഞാന സേവനത്തിൽ ആറ് പതിറ്റാണ്ട് നീണ്ട പ്രവർത്തനം; വിടപറഞ്ഞത് സൗദിയുടെ മൂന്നാമത്തെ ഗ്രാൻഡ് മുഫ്തി
റിയാദ്: ആറ് പതിറ്റാണ്ടിലേറെക്കാലം സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തിയും ഉന്നത പണ്ഡിതസഭയുടെ ചെയർമാനുമായിരുന്നു ഇന്ന് അന്തരിച്ച ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ശൈഖ്.
ശൈഖ് മുഹമ്മദ് ബിൻ ഇബ്രാഹിം അൽ ശൈഖ്, ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ് എന്നിവർക്ക് ശേഷം ഈ പദവിയിലെത്തുന്ന മൂന്നാമത്തെ വ്യക്തിയാണ് അദ്ദേഹം.
1362 ഹിജ്റയിലെ ദുൽഹജ്ജ് 3-ന് (1943 നവംബർ 30) മക്കയിലാണ് ശൈഖ് അബ്ദുൽ അസീസ് അൽ ശൈഖ് ജനിച്ചത്. ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ട അദ്ദേഹം മുഹമ്മദ് ബിൻ സിനാൻ എന്ന ശൈഖിന്റെ കീഴിൽ ഖുർആൻ ഹൃദിസ്ഥമാക്കി.
ചെറുപ്പത്തിൽ തന്നെ പഠനത്തിൽ വളരെ ശ്രദ്ധാലുവായിരുന്ന അദ്ദേഹം, തന്റെ ഇരുപതുകളിൽ കാഴ്ച നഷ്ടപ്പെട്ടതിന് ശേഷവും പഠനം തുടർന്നു. മുൻ ഗ്രാൻഡ് മുഫ്തി മുഹമ്മദ് ബിൻ ഇബ്രാഹിം അൽ ശൈഖിന്റെ പ്രമുഖ ശിഷ്യന്മാരിൽ ഒരാളായി അദ്ദേഹം മാറി.
പ്രമുഖ പണ്ഡിതന്മാരായ ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസിൽ നിന്ന് ഫിഖ്ഹ് (കർമ്മശാസ്ത്രം), തൗഹീദ്, അഖീദ (വിശ്വാസ ശാസ്ത്രം) തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം വിജ്ഞാനം നേടി. 1374 ഹിജ്റയിൽ റിയാദിലെ ഇമാം അദ്ദഅ്‌വ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന അദ്ദേഹം, പിന്നീട് ഇമാം മുഹമ്മദ് ബിൻ സൗദ് ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിലെ ശരീഅത്ത് കോളേജിൽ നിന്ന് 1384-ൽ ബിരുദം നേടി.
ഇമാം അദ്ദഅ്‌വ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് റിയാദിലെ ശരീഅത്ത് കോളേജിലും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജുഡീഷ്യറിയിലും അസിസ്റ്റൻ്റ് പ്രൊഫസറായും പ്രവർത്തിച്ചു. മാസ്റ്റർ, ഡോക്ടറേറ്റ് ഗവേഷണ പ്രബന്ധങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിലും സെമിനാറുകളിലും പ്രഭാഷണങ്ങളിലും സജീവമായിരുന്നു.
ശൈഖ് മുഹമ്മദ് ബിൻ ഇബ്രാഹിം അൽ ശൈഖിൻ്റെ മരണശേഷം റിയാദിലെ മസ്ജിദുശ്ശൈഖ് മുഹമ്മദ് ബിൻ ഇബ്രാഹിം, പിന്നീട് ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദ് എന്നിവിടങ്ങളിൽ ഇമാം ആയി. 1402 ഹിജ്റ മുതൽ അറഫയിലെ നമിറ മസ്ജിദിൽ ഹജ്ജ് പ്രഭാഷണം നടത്താൻ തുടങ്ങിയതോടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികൾക്ക് സുപരിചിതനായി.
1407 ഹിജ്റയിൽ ഉന്നത പണ്ഡിതസഭയിൽ അംഗമായി. പിന്നീട്, 1412-ൽ ശാസ്ത്ര ഗവേഷണങ്ങൾക്കും ഫത്‌വയ്ക്കും വേണ്ടിയുള്ള സ്ഥിരം സമിതിയിലും അംഗമായി. 1416-ൽ ഗ്രാൻഡ് മുഫ്തിയുടെ ഡെപ്യൂട്ടി ആയി നിയമിതനായി.
ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസിന്റെ മരണശേഷം, 1420-ൽ സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തിയും ഉന്നത പണ്ഡിതസഭയുടെ ചെയർമാനുമായി അദ്ദേഹം നിയമിക്കപ്പെട്ടു. മരണം വരെ അദ്ദേഹം ഈ പദവിയിൽ തുടർന്നു.
അഖീദ, ഫിഖ്ഹ്, ഫത്‌വ തുടങ്ങിയ വിഷയങ്ങളിൽ നിരവധി രചനകൾ അദ്ദേഹം ബാക്കിവെച്ചു. ശുദ്ധി, നമസ്കാരം, സക്കാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ ഫത്‌വകൾ പിന്നീട് പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുകയും ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്ക് റഫറൻസായി മാറുകയും ചെയ്തു.
1447 റബീഉൽ ആഖിർ 1-ന് (2025 സെപ്റ്റംബർ 23) ആണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. ദീർഘകാലം മത പ്രബോധനത്തിലും ഫത്‌വയിലും സേവനം ചെയ്ത അദ്ദേഹം, തന്റെ അഗാധമായ വിജ്ഞാനവും ധാർമിക ജീവിതവും കൊണ്ട് സൗദിയുടെ ആധുനിക ചരിത്രത്തിൽ ഒരു അനിഷേധ്യ വ്യക്തിത്വമായി എന്നും ഓർമ്മിക്കപ്പെടും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
