വെള്ളിയാഴ്‌ച, ജൂൺ 12, 2026
Middle EastSaudi ArabiaTop Stories

ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ; സമാധാന ചർച്ചകളിലേക്ക് മടങ്ങാൻ ആഹ്വാനം

റിയാദ്: പശ്ചിമേഷ്യയിലെ അയൽരാജ്യങ്ങളായ ജോർദാൻ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവർക്ക് നേരെ ഇറാൻ നടത്തിയ തുടർച്ചയായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിച്ച് സൗദി അറേബ്യ.

പരമാധികാര രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങൾ മേഖലയിലെ യുദ്ധാന്തരീക്ഷവും സംഘർഷങ്ങളും കൂടുതൽ വഷളാക്കുകയേ ഉള്ളൂവെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇരുവിഭാഗവും എത്രയും വേഗം യുദ്ധത്തിൽ നിന്ന് പിന്മാറണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെ സൗദി അറേബ്യ ആവശ്യപ്പെട്ടു.

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്താന്റെ മധ്യസ്ഥതയിലും ഖത്തറിന്റെ പിന്തുണയിലും നിലവിൽ നടന്നുവരുന്ന ചർച്ചകളിലേക്ക് ഇരുരാജ്യങ്ങളും മടങ്ങിവരണമെന്നും സൗദി ആവശ്യപ്പെട്ടു.

സമാധാനപരമായ ചർച്ചകളിലൂടെ മാത്രമേ മേഖലയിലെ ജനങ്ങളെയും രാജ്യങ്ങളെയും മറ്റൊരു വലിയ യുദ്ധത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിൽ നിന്ന് രക്ഷിക്കാൻ സാധിക്കൂവെന്ന് പ്രസ്താവനയിൽ ഓർമ്മിപ്പിക്കുന്നു.

പശ്ചിമേഷ്യയിലും ആഗോളതലത്തിലും സുരക്ഷിതത്വവും സ്ഥിരതയും തിരികെ കൊണ്ടുവരുന്നതിനായി ബുദ്ധിപൂർവ്വമായ രാഷ്ട്രീയ തീരുമാനങ്ങൾ ഉണ്ടാകണമെന്നും, സമാധാന ചർച്ചകൾ പൂർത്തിയാക്കാൻ ഇറാനും യുഎസും തയ്യാറാകണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group