തിങ്കളാഴ്‌ച, ജൂൺ 8, 2026
FeaturedIndiaTop Stories

വെല്ലുവിളി നേരിടുന്ന ഇന്ത്യൻ ജനാധിപത്യം; പൗരന്മാർ വഞ്ചിക്കപ്പെടുന്നുവോ?

ലോകത്തിന് മാതൃകയാണ് നമ്മുടെ രാജ്യം. അതിന്റെ ശാസ്ത്ര സാങ്കേതികരംഗങ്ങളിലുള്ള വളർച്ച ആരെയും കിടപിടിക്കാൻ പോന്നതാണ്. ജനാധിപത്യത്തിന്റെ പൂങ്കാവനവുമാണത്. ആ ജനാധിപത്യത്തിൽ ഊറ്റം കൊള്ളുന്നവരാണ് ഓരോ ഇന്ത്യക്കാരനും. എന്നാലിപ്പോൾ ഓരൊ ഇന്ത്യൻ പൗരനും വഞ്ചിക്കപ്പെട്ടു എന്ന വാർത്തയാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ അട്ടിമറി നടന്നു എന്ന വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് ലോകം കേട്ടത്. ഇതിന്റെ സത്യാവസ്ഥ മാലോകരെ ബോധ്യപ്പെടുത്താൻ ഇന്ത്യൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്. 2014ൽ നടന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ വ്യാപക അട്ടിമറി നടന്നിട്ടുണ്ടെന്ന് നേരത്തെ ആക്ഷേപമുയർന്നതാണ്. ഇതിനെ വെല്ലുവിളിയിലൂടെ തിരഞ്ഞെടുപ്പ് കമ്മിഷൻ നേരിട്ടു. എന്നാൽ ഇപ്പോഴത്തെ വെളിപ്പെടുത്തലിനെ തിസ്സാരമായി കാണാനാവില്ല. രാജ്യത്തിനു വേണ്ടി മെഷീൻ നിർമ്മാണത്തിൽ പങ്കാളിയായ സൈദ് ഷുജ എന്ന ഐടി പ്രൊഫഷണൽ തന്നെ രംഗത്ത് വന്നതിൽ പ്രത്യേകിച്ചും. യു.പി മഹാരാഷ്ട്ര ത്രിപുര ചത്തിസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിലും അട്ടിമറി നടന്നെന്ന് അദ്ദേഹം പറയുന്നു. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തി നിൽക്കെയുള്ള പുതിയ വെളിപ്പെടുത്തലിന് ചൂടും ചൂരും ഏറെയാണ്. കേന്ദ്ര മന്ത്രിയായി ദിവസങ്ങൾക്കകം അപകടത്തിൽ മരിച്ച ഗോപിനാഥ് മുണ്ടെ കൊല്ലപ്പെടുകയായിരുന്നെന്ന വെളിപ്പെടുത്തൽ കടുത്ത ഞെട്ടലുളവാക്കുന്നതാണ്. അദ്ദേഹത്തിന് അട്ടിമറിയുടെ രഹസ്യമറിയാമായിരുന്ന എന്നതത്രെ കാരണം. ഈ കേസ് അന്വേഷിച്ച എൻഐഎ ഉദ്യോഗസ്ഥനും റിപ്പോർട്ട് നൽകാനിരിക്കെ കൊല്ലപ്പെട്ടത് അതിലേറെ സംശയം വർദ്ധിപ്പിക്കുന്നതാണ്.

പ്രതിരോധ സേന ഉപയോഗിക്കുന്ന ഏഴ് ഹെർട്സിൽ താഴ്ന്ന ആവൃത്തിയുള്ള സാങ്കേതിക വിദ്യയാണ് അട്ടിമറിക്കുപയോഗിച്ചെതെന്നും സൈദ് ഷൂജ വ്യക്തമാക്കുന്നു. ഈ വിവരം നേരത്തെ മാധ്യമ പ്രവർത്തകയായ ഗൗരി ലങ്കേഷിന് കൈമാറിയിരുന്നത്രെ. ഇവിഎമ്മിനുപയോഗിക്കുന്ന കേബിളുകൾ ഏത് കമ്പനി നിർമ്മിച്ചതാണെന്ന് ഗൗരി ലങ്കേഷ് വിവരാവകാശ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നതായും പുറത്ത് വന്നിട്ടുണ്ട്. ഇതിനിടയിലാണ് അവർ കൊല്ലപ്പെടുന്നത്. നേരത്തെ ആക്ഷേപമുയർന്ന ഇവിഎം മാറ്റി ബാലറ്റ് പേപ്പർ ഉപയോഗികിക്കണമെന്ന് ഭരണകക്ഷിയല്ലാത്ത മറ്റെല്ലാ പാർട്ടികളും ഏകസ്വരത്തിൽ ആവശ്യപ്പെട്ടിരുന്നതാണ്. ദൗർഭാഗ്യവഷാൽ സി പി എം പോളിറ്റ് ബ്യൂറൊ മാത്രമാണ് വിലങ്ങു നിന്നത്.

അതി വികസിത രാജ്യങ്ങളായ യു എസ്, റഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളൊക്കെ വോട്ടിംഗ് മെഷീൻ ഒഴിവാക്കി ബാലറ്റിലേക്ക് മടങ്ങിയത് നമുക്ക് പാഠമാകേണ്ടതാണ്. അത്യാധുനിക സാങ്കേതിക വിദ്യ കാര്യങ്ങൾ നിയന്ത്രിക്കുന്ന ഇക്കാലത്ത് നമ്മുടെ സ്കൂൾ വരാന്തയിലും മലമുകളിലെ ആദിവാസി ഊരിലും കൊണ്ടുപോയി പ്രവർത്തിപ്പിക്കുന്ന ഇവിഎം എന്ന വസ്തുവിനെ ഹാക്ക് ചെയ്യാനാവില്ല എന്ന് നമ്മൾ വിശ്വസിക്കണോ? നീതിയുക്തവും സുതാര്യവുമായ തിരഞ്ഞെടുപ്പ് സാധ്യമാകണമെങ്കിൽ ബാലറ്റ് പേപ്പറിലേക്ക് മടങ്ങിയാലെ സാധ്യമാകൂ എന്ന് ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു.

ഇവിഎമ്മിൽ അട്ടിമറി നടത്താൻ സാധ്യമല്ലെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പരീക്ഷണ പ്രദർശനം നമ്മൾക്ക് മുഖവിലക്കെടുക്കാം. പക്ഷെ പുറമെ നിന്നുള്ള ഐടി വിദഗ്ദരെ പങ്കെടുപ്പിച്ച് ഒരു പരീക്ഷണം നടത്താൻ കമ്മീഷൻ തയ്യാറായിട്ടില്ല. ഇത്രയേറെ കോലാഹലങ്ങൾക്കും സംശയത്തിനും ഇട നൽകിയ ഈ യന്ത്രത്തെ മാറ്റി നിർത്തി നമുക്ക് ബാലറ്റിലേക്കും സുധാര്യതയിലേക്കും മടങ്ങാം. വിവിധ പാർട്ടികളുടെ ഇനിയുള്ള ശ്രമം അതിനാവട്ടെ.

കുഞ്ഞിമുഹമ്മദ് കാളികാവ്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group