കൂടെ താമസിച്ചിരുന്ന ഇന്ത്യക്കാരനെ കൊന്ന പാകിസ്ഥാനിക്ക് ശിക്ഷ വിധിച്ചു
ദുബൈ: കൂടെ താമസിച്ചിരുന്ന ഇന്ത്യക്കാരനെ കുത്തിക്കൊന്ന കേസില്‍ പാകിസ്ഥാനിക്ക് ദുബൈ കോടതി തടവ് ശിക്ഷ വിധിച്ചു. മനഃപൂര്‍വമല്ലാത്ത കൊലപാതകമാണെന്ന് കണ്ടെത്തിയതിനാൽ ഏഴ് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. ശിക്ഷക്ക് ശേഷം പ്രതിയെ നാടുകടത്തും.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ലേബർ കാംബിൽ വെച്ച് കൊലപാതകം നടന്നത്. സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തി അനധികൃതമായി ജോലി ചെയ്യുകയായിരുന്നു പാകിസ്ഥാനി. സംഭവ ദിവസം അര്‍ദ്ധരാത്രി മദ്യപിച്ച് മുറിയിലേക്ക് കടന്നുവന്ന പ്രതി റൂമില്‍ ലൈറ്റ് ഓണ്‍ചെയ്യുകയും ഉറങ്ങിക്കിടക്കുകയായിരുന്ന മറ്റുള്ളവര്‍ക്ക് ശല്യമാവുന്ന വിധത്തില്‍ ഉറക്കെ ഫോണില്‍ സംസാരിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ വാക്ക് തർക്കത്തിനിടെ ബാഗില്‍ കരുതിയിരുന്ന കത്തിയെടുത്ത് ഇയാള്‍ ഇന്ത്യക്കാരൻ്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രതിയെ പിന്നീട് പൊലീസ് പിടികൂടി.
മദ്യലഹരിയിലായിരുന്ന താന്‍ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കുത്തിയതല്ലെന്ന് കോടതിയില്‍ പ്രതി വാദിച്ചു. തുടർന്ന് ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ കോടതി വിധിക്കുകയായിരുന്നു. വിധിക്കെതിരെ പ്രതിക്ക് 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ നൽകാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
