ജിദ്ദ എയർപോർട്ടിലെത്തിയ വിദേശിക്ക് കൊറോണ സ്ഥിരീകരിച്ചു
ജിദ്ദ: ജിദ്ദ എയർപോർട്ടിലെത്തിയ ഒരു വിദേശിക്ക് കൊറോണ-കോവിഡ്19 വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ച് കൊണ്ട് സൗദി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിറക്കി.

ന്യൂയോർക്കിൽ നിന്നും ജിദ്ദ എയർപോർട്ട് വഴി കൈറോ എയർപോർട്ടിലേക്ക് പോകുകയായിരുന്ന ട്രാൻസിറ്റ് യാത്രക്കാരൻ ആയ ഈജിപ്ഷ്യൻ പൗരനാണു കൊറോണ ബാധിച്ചതായി സ്ഥിരീകരണം വന്നത്.

ജിദ്ദ ഇൻ്റർനാഷണൽ എയർപോർട്ടിലെ തെർമൽ കാമറയിൽ ഇയാളുടെ ശരീര താപനില ഉയർന്ന നിലയിൽ കാണപ്പെട്ടതിനെത്തുടർന്ന് ഇയാളെ ഉടൻ തന്നെ എയർപോർട്ടിൽ നിന്ന് തന്നെ ഐസൊലേഷനിലാക്കി ജിദ്ദയിലെ ആശുപത്രിയിലേക്ക് നീക്കി.

അമേരിക്കയിലേക്ക് പോകുന്നതിനു മുംബ് ഈ യാത്രക്കാരൻ ഈജിപ്തിൽ ഉണ്ടായിരുന്നു. ജിദ്ദ എയർപോർട്ടിൽ എത്തുന്നതിനു 14 ദിവസത്തിനുള്ളിലായിരുന്നു യാത്രകൾ എന്നാണു റിപ്പോർട്ട്.

ഈജിപ്തുകാരൻ കൂടിയായപ്പോൾ ഇത് വരെ സൗദിയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 21 ആയി മാറിയിരിക്കുകയാണ് .

ഇത് വരെ കൊറോണ ബാധിച്ചവർക്കെല്ലാം ഐസൊലേഷൻ വാർഡിൽ ആവശ്യമായ ചികിത്സ നൽകിക്കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊറോണ ബാധിത രാജ്യങ്ങളിൽ കഴിഞ്ഞവരെല്ലാം ഉടൻ തന്നെ സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ ഹെൽപ്പ് ലൈനായ 937 ൽ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും കുടുംബത്തിൻ്റെയും പൊതു ജനങ്ങളുടെയും സുരക്ഷക്കായി ആവശ്യമായ ആരോഗ്യ നിർദ്ദേശങ്ങൾ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa