Monday, April 7, 2025
Saudi ArabiaTop Stories

കൊറോണയിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണത്തിൽ സൗദി മുൻ നിരയിൽ; വൈറസ് ബാധിക്കാൻ സാധ്യത കൂടുതലുള്ള വിഭാഗം കുട്ടികൾ; രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തോടടുക്കുന്നത് പ്രതീക്ഷിച്ചതിലും വൈകി

ജിദ്ദ: സൗദിയിലെ കൊറോണ ബാധിതരുടെ ആകെ എണ്ണം 2 ലക്ഷത്തോടടുക്കുന്നത് മൂന്ന് മാസത്തിനു ശേഷം. എന്നാൽ കഴിഞ്ഞ ഏപ്രിലിൽ തന്നെ രണ്ട് ലക്ഷം രോഗികൾ ഉണ്ടായേക്കുമെന്നായിരുന്നു ചില പഠനങ്ങളിൽ വ്യക്തമാക്കിയിരുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.

കൊറോണയിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണത്തിൽ സൗദി അറേബ്യ ലോകത്ത് മുൻ നിരയിൽ തന്നെയുണ്ട്. മരണ നിരക്ക് കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലും സൗദി മുൻ നിരയിൽ തന്നെയുണ്ട്. മറ്റു രാജ്യങ്ങളിലെ കൊറോണ വ്യാപന തോതും മരണ നിരക്കും തുലനം ചെയ്യുംബോൾ സൗദിയുടെ ആരോഗ്യ പരിശ്രമങ്ങളുടെ വ്യാപ്തി മനസ്സിലാക്കാൻ സാധിക്കും.

ചില വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് വൈറസ് ബാധയേൽക്കാൻ കൂടുതൽ സാധ്യതയുണ്ട്. ഹൃദയ സംബന്ധമായ അസുഖം, ആസ്തമ, ശ്വാസകോശ സംബന്ധമായ അസുഖം, വിട്ടു മാറാത്ത വൃക്ക രോഗം, ജനിതക രോഗങ്ങളുള്ളവർ, അപസ്മാരം, പ്രമേഹം, അമിത വണ്ണം എന്നിവയുള്ളവരിലാണു വൈറസ് ബാധയേൽക്കാൻ സാധ്യത കൂടുതൽ.

അതേ സമയം പൊതുവേ കുട്ടികളിൽ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.

സൗദിയിൽ ഇന്ന് 4909 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ഇത് വരെ അസുഖം ഭേദമായവരുടെ എണ്ണം 1,37,669 ആയിട്ടുണ്ട്. 3383 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ കൊറോണ ബാധിതരുടെ എണ്ണം 1,97,608 ആയി. ഇതിൽ 58,187 പേരാണു ചികിത്സയിലുള്ളത്. സൗദിയിൽ ഏറ്റവും കൂടുതൽ പ്രതിദിന മരണം റിപ്പോർട്ട് ചെയ്ത ദിനമായിരുന്നു ഇന്ന്. 54 പേരാണു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത്. ഇതോടെ ആകെ കൊറോണ മരണം 1752 ആയി ഉയർന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്