Saturday, September 21, 2024
Saudi ArabiaTop Stories

മക്കയിൽ സൗദി സുരക്ഷാ ഭടന്റെ തോളിൽ  സമാധാനത്തോടെ ഇരിക്കുന്ന മാടപ്രാവ്; വീഡിയോ വൈറലാകുന്നു

മക്ക: വിശുദ്ധ മസ്ജിദുൽ ഹറാമിൽ സേവനം ചെയ്യുന്ന സൗദി സുരക്ഷാ ഭടന്റെ തോളിൽ ഇരിക്കുന്ന മാടപ്രാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു.

ഭയാശങ്കകളൊന്നുമില്ലാതെ സുരക്ഷാ ഭടന്റെ തോളത്തിരിക്കുന്ന പ്രാവ് സുരക്ഷാ ഭടൻ കൈകൾ കൊണ്ട് പ്രാവിനെ സ്പർശിക്കാൻ ശ്രമിച്ചിട്ടും പാറിപ്പോകാൻ ശ്രമിക്കുന്നില്ല.

സുരക്ഷയും വിശ്വാസവും ആശ്വാസവും എന്ന ക്യാപ്ഷനുകളിലും മറ്റുമാണ് വീഡിയോ ആളുകൾ ഷെയർ ചെയ്യുന്നത്.

വിശുദ്ധ മസ്ജിദുൽ ഹറാമിൽ പോയവരെല്ലാം ഹറമിലെ പ്രാവുകളെ ഒരിക്കലെങ്കിലും കാണാതിരിക്കാൻ വഴിയില്ല. എന്നാൽ ഈ പ്രാവുകൾ ചില്ലറക്കാരല്ല എന്നാണ് ചരിത്ര ഗവേഷകർ വെളിപ്പെടുത്തുന്നത്.

മക്ക ചരിത്രവും നുബുവ്വത്തിന്റെ സവിശേഷതകളും ഗവേഷണം ചെയ്യുന്ന സമീർ അഹ്മദ് അൽ ബർഖ ഹറമിലെ പ്രാവുകളുടെ ചരിത്രവും പാരമ്പര്യവും വ്യക്തമാക്കുന്നു.

മക്കയിൽ നിന്ന് മദീനയിലേക്ക് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം ഹിജ്‌റ പോയപ്പോൾ സൗർ ഗുഹയിൽ താമസിച്ച വേളയിൽ ഗുഹയിൽ കൂടുണ്ടാക്കിയ പ്രാവുകളുടെ പിൻഗാമികളാണ് ഇപ്പോൾ ഹറമിലെ പ്രാവുകൾ എന്നാണ് സമീർ അഹ്മദ് പറയുന്നത്.

ആകൃതിയുടെയും നിറങ്ങളുടെയും ഭംഗികൊണ്ട് ഹറമിലെ പ്രാവുകൾ വേറിട്ടു നിൽക്കുന്നു. നീളമുള്ള കഴുത്ത്, കഴുത്തിന് ചുറ്റുമുള്ള വ്യതിരിക്തമായ നിറങ്ങൾ, വരച്ച കണ്ണുകൾ എന്നിവ ഇതിന്റെ സവിശേഷതയാണ്.ഈ പ്രത്യേകതകൾ ലോകത്തിലെ മറ്റ് ഇനം പ്രാവുകളിൽ നിന്നും മറ്റ് പക്ഷികളിൽ നിന്നും വ്യത്യസ്തമാണ് എന്നും സമീർ പറയുന്നു.

പ്രാവുകളുടെ കൂട്ടങ്ങൾ മസ്ജിദുൽ ഹറാമിന്റെ പരിസരത്തും അതിന്റെ മിനാരങ്ങൾക്ക് ചുറ്റും കറങ്ങുന്നു, അവയിൽ ചിലത് മക്കയുടെ സമീപപ്രദേശങ്ങളിൽ കറങ്ങുന്നു. മക്കയിൽ എത്തിയ ഉടൻ, ഈ പക്ഷികൾ സന്ദർശകരെയും തീർഥാടകരെയും സ്വീകരിക്കാൻ ഓടുന്നു.

മക്കയിലെ പ്രാവുകൾക്ക് ഭക്ഷണം നൽകാനായി മാത്രം പ്രത്യേകം കൃഷി സ്ഥലങ്ങളും മറ്റും വഖ്‌ഫ്‌ ആയി ഉണ്ടായിരുന്നതായി ചരിത്ര രേഖകൾ പറയുന്നതായും സമീർ അഹ്മദ് അൽ ബർഖ പറയുന്നു.

മക്കയിൽ സുരക്ഷാ ഭടന്റെ തോളിൽ സുരക്ഷിതനായി മാടപ്രാവ് ഇരിക്കുന്ന വീഡിയോ കാണാം.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്