വിശ്വാസം; വിധി; ഒടുവിൽ യാത്ര: ആമിറിന്റെ അസാധാരണ ഹജ്ജ് യാത്രാ കഥ വൈറലാകുന്നു
പുണ്യനഗരമായ മക്കയിലേക്കുള്ള ഹജ്ജ് യാത്രക്കുള്ള തൻ്റെ ശ്രമം ഉപേക്ഷിക്കാൻ വിസമ്മതിച്ച ഒരു ലിബിയൻ തീർത്ഥാടകൻ വിശ്വാസത്തിന്റെയും വിധിയുടെയും അസാധാരണമായ ഒരു കഥയായി മാറിയത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ലിബിയയിൽ നിന്നുള്ള യുവാവായ ആമിർ അൽ മഹ്ദി മൻസൂർ അൽ ഗദ്ദാഫി ഈ വർഷം ഹജ്ജ് നിർവഹിക്കാൻ തീരുമാനിച്ചു. ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ അവരുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും നിറവേറ്റാൻ ആഗ്രഹിക്കുന്ന ഹജ്ജിന് പോകാനായി തൻ്റെ കൂടെയുള്ള ഹാജിമാരോടൊപ്പം ആമിറും ലിബിയയിലെ എയർപോർട്ടിലേക്ക് പുറപ്പെട്ടു.
എന്നാൽ വിമാനത്താവളത്തിൽ ഒരു പ്രശ്‌നം നേരിട്ടു: ലിബിയയിലെ ആഭ്യന്തര കലാപത്തിന് ശേഷവും ഒരു ദശാബ്ദത്തിലേറെയായി ചില സംവിധാനങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന അൽ ഗദ്ദാഫി എന്ന കുടുംബപ്പേരുമായി ബന്ധപ്പെട്ട സുരക്ഷാ സാങ്കേതിക പ്രശ്‌നം കാരണം ആമറിനെ എമിഗ്രേഷനിൽ തടഞ്ഞുവച്ചു. അദ്ദേഹത്തിന്റെ സംഘം വിമാനത്തിൽ കയറുമ്പോഴും ആമിർ എമിഗ്രെഷൻ കൗണ്ടറിൽ തന്നെ വിമാനത്തിലേക്ക് കയറാൻ അനുമതി ലഭിക്കാതെ നിന്നു. .അദ്ദേഹം എത്ര അപേക്ഷിച്ചിട്ടും വിമാനത്തിലേക്ക് കയറാൻ അനുമത് കിട്ടിയില്ല. ഒടുവിൽ സുരക്ഷാ അനിശ്ചിതത്വവും സമയ പരിമിതികളും ചൂണ്ടിക്കാട്ടി ഫ്ലൈറ്റ് ക്യാപ്റ്റൻ അദ്ദേഹമില്ലാതെ പറക്കാൻ തീരുമാനിച്ചു.
എന്നാൽ, ആമിർ എയർപ്പോർട്ടിൽ നിന്ന് മടങ്ങിയില്ല. “ഹജ്ജിനു പോകാതെ ഞാൻ ഇവിടെ നിന്ന് മാറില്ല,” എന്ന് പറഞ്ഞു അദ്ദേഹം എയർപോർട്ടിൽ തന്നെ നിന്നു. ഒടുവിൽ ആമിർ ഇല്ലാതെ വിമാനം പുറപ്പെട്ടു. എന്നാൽ നിമിഷങ്ങൾ കഴിഞ്ഞപ്പോൾ സാങ്കേതിക തകരാർ കാരണം ആ വിമാനം തിരിച്ചിറക്കി. തകരാർ ശരിയാക്കി വിമാനം വീണ്ടും പറന്നു എന്നാൽ രണ്ടാമതും സാങ്കേതിക തകരാർ നേരിട്ടു. വിമാനം വീണ്ടും തിരിച്ചിറക്കി.രണ്ടാമതും വിമാനം തിരിച്ചിറക്കിയപ്പോൾ ഫ്‌ളൈറ്റ് ക്യാപ്റ്റൻ “ഇനി ഞാൻ ആമിർ നമ്മുട കൂടെ ഈ വിമാനത്തിൽ കയറിയിട്ടല്ലാതെ പറക്കില്ല” എന്ന് അനൗൺസ് ചെയ്തു. തുടർന്ന് അധികാരികൾ പെട്ടെന്ന് തന്നെ ആമിറിന് യാത്രാനുമതി നൽകി.
ആമിറിനെ വിമാനത്തിൽ കയറ്റിയതോടെ, മൂന്നാമത്തെ ശ്രമത്തിൽ, വിമാനം യാതൊരു തകരാറും കൂടാതെ സൗദിയിലേക്ക് പറന്നു. ഈ സംഭവം സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് പ്രചരിച്ചു, പലരും ഇതിനെ ദൈവഹിതത്തിന്റെയും പ്രാർത്ഥനയുടെയും അടയാളമായി വിശദീകരിച്ചു. “എനിക്ക് ഹജ്ജിന് പോകാൻ മാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളൂ, എനിക്കു വേണ്ടി എഴുതപ്പെട്ടതാണെങ്കിൽ, ഒരു ശക്തിക്കും അത് തടയാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിച്ചു.” -ആമിർ പിന്നീട് സോഷ്യൽ മീഡിയയിൽ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa