സൗദിയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 4,830 മോട്ടോർ ബൈക്കുകൾ പിടിച്ചെടുത്തു; ഏറ്റവും കൂടുതൽ ജിദ്ദയിൽ
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി കഴിഞ്ഞ ഒരാഴ്ചക്കിടെ ഗതാഗത നിയമങ്ങൾ ലംഘിച്ച 4,830 മോട്ടോർബൈക്കുകൾ സൗദി ട്രാഫിക് വിഭാഗം പിടിച്ചെടുത്തു.
ഡിസംബർ 14 മുതൽ ഡിസംബർ 20 വരെയുള്ള കാലയളവിൽ രാജ്യവ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇത്രയും ബൈക്കുകൾ പിടിച്ചെടുത്തത്.
നിയമലംഘനങ്ങളുടെ എണ്ണത്തിൽ ജിദ്ദയാണ് പട്ടികയിൽ ഒന്നാമത് നിൽക്കുന്നത്. ജിദ്ദയിൽ നിന്ന് 1,938 ബൈക്കുകൾ പിടിച്ചെടുത്തപ്പോൾ തലസ്ഥാനമായ റിയാദിൽ നിന്ന് 1,511 ബൈക്കുകളും കിഴക്കൻ പ്രവിശ്യയിൽ നിന്ന് 479 ബൈക്കുകളും അധികൃതർ കസ്റ്റഡിയിലെടുത്തു.
കൂടാതെ ജിസാൻ (234), മക്ക (198), മദീന (188), ത്വാഇഫ് (119) എന്നിവിടങ്ങളിലും നിരവധി ബൈക്കുകൾക്കെതിരെ നടപടിയുണ്ടായി. അസീർ, ഹായിൽ, ഖസീം, തബൂക്ക്, നജ്‌റാൻ, അൽ-ബാഹ, ഉത്തര അതിർത്തികൾ എന്നിവിടങ്ങളിലും പരിശോധന കർശനമായിരുന്നു.
എന്നാൽ പരിശോധനാ കാലയളവിൽ അൽ-ജൗഫ് മേഖലയിൽ ഒരു നിയമലംഘനം പോലും റിപ്പോർട്ട് ചെയ്തില്ല എന്നത് ശ്രദ്ധേയമാണ്.
ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനുമായി ട്രാഫിക് ഡയറക്ടറേറ്റ് നടപ്പിലാക്കുന്ന വിപുലമായ പ്രചാരണത്തിന്റെ ഭാഗമായാണ് ഈ നടപടി.
ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഹെൽമറ്റ് ധരിക്കുക, കൃത്യമായ ലൈസൻസ് കരുതുക, വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ബൈക്കുകൾ നിയമപ്രകാരമാണെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മുറൂർ ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
