റമദാൻ ആരംഭിക്കുന്ന തിയ്യതി മുൻകൂട്ടി പ്രഖ്യാപിച്ച് കൂടുതൽ രാജ്യങ്ങൾ; അമേരിക്കയിലും കാനഡയിലും ഒരു ദിവസം മുമ്പ് തുടങ്ങും
2026-ലെ വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കം സംബന്ധിച്ച് ലോകത്തെ വിവിധ രാജ്യങ്ങളും ഇസ്‌ലാമിക കൗൺസിലുകളും ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തി.
ശാസ്ത്രീയമായ വാനനിരീക്ഷണ കണക്കുകൂട്ടലുകൾ അടിസ്ഥാനമാക്കിയാണ് പല രാജ്യങ്ങളും ദിവസങ്ങൾക്ക് മുമ്പേ വ്രതാരംഭ തീയതി സ്ഥിരീകരിച്ചിരിക്കുന്നത്.
ഒമാൻ ഫെബ്രുവരി 19-ന് റമദാൻ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ തുർക്കി, സിംഗപ്പൂർ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ഫെബ്രുവരി 19-ന് റമദാൻ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചു.
ഫെബ്രുവരി 17 ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് മുമ്പ് ചന്ദ്രക്കല അസ്തമിക്കുന്നതിനാൽ അന്ന് മാസപ്പിറവി കാണുന്നത് അസാധ്യമായിരിക്കും. അതിനാൽ ശഅ്ബാൻ 30 പൂർത്തിയാക്കി ഫെബ്രുവരി 19 വ്യാഴാഴ്ച റമദാൻ ഒന്നാം വ്രതം ആരംഭിക്കുമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം വ്യക്തമാക്കി.
തുർക്കിയിലെ പ്രെസിഡൻസി ഓഫ് റിലീജിയസ് അഫയേഴ്‌സും സിംഗപ്പൂരിലെ ഇസ്‌ലാമിക് റിലീജിയസ് കൗൺസിലും ഇതേ തീയതി തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഫ്രഞ്ച് കൗൺസിൽ ഓഫ് മുസ്ലീം ഫെയ്ത്തും ഫെബ്രുവരി 19-ന് വ്രതം തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം, അമേരിക്കയിലെയും കാനഡയിലെയും പ്രധാന ഇസ്‌ലാമിക സംഘടനയായ ഫിഖ്ഹ് കൗൺസിൽ ഓഫ് നോർത്ത് അമേരിക്ക അവരുടെ പ്രത്യേക മാനദണ്ഡങ്ങൾ അനുസരിച്ച് ഫെബ്രുവരി 18 ബുധനാഴ്ച വ്രതം ആരംഭിക്കുമെന്ന് അറിയിച്ചു.
സൗദി അറേബ്യ, യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിൽ ഫെബ്രുവരി 17-ന് മാസപ്പിറവി നിരീക്ഷണ സമിതികൾ യോഗം ചേരുമെങ്കിലും, ജ്യോതിശാസ്ത്ര വിദഗ്ധരുടെ നിഗമനപ്രകാരം ഈ രാജ്യങ്ങളിലും ഫെബ്രുവരി 19-ന് തന്നെയാകാനാണ് സാധ്യത.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
