കുവൈറ്റ്, ബഹ്‌റൈൻ, ജോർദാൻ യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; അമേരിക്ക ഉടൻ മേഖല വിട്ടുപോകണമെന്ന് ഇറാന്റെ മുന്നറിയിപ്പ്
യുഎസ് ആക്രമണങ്ങൾക്ക് പകരമായി ഗൾഫ് മേഖലയിലെയും പശ്ചിമേഷ്യയിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വ്യാപകമായ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി.
അമേരിക്കൻ താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ജോർദാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഒരേസമയം മൂന്ന് മുന്നണികളിലൂടെ ആക്രമണം അഴിച്ചുവിട്ടത്.
ഹോർമുസ് കടലിടുക്കിൽ യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നതിനെത്തുടർന്ന് ഇറാന്റെ തുറമുഖങ്ങൾക്കും ദ്വീപുകൾക്കും നേരെ യുഎസ് സൈന്യം നടത്തിയ വൻ ബോംബാക്രമണത്തിനുള്ള മറുപടിയായാണ് ഇറാന്റെ ഈ നീക്കം.
അമേരിക്കയുടെ വ്യോമ-നാവിക കരുത്തിന്റെ കേന്ദ്രങ്ങളായ സുപ്രധാന താവളങ്ങൾക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. ആകെ 21 യുഎസ് താവളങ്ങളെയും പ്രതിരോധ സംവിധാനങ്ങളെയും ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് ഇറാൻ അവകാശപ്പെട്ടു.
യുഎസിന്റെ അത്യാധുനിക എഫ്-35 (F-35) യുദ്ധവിമാനങ്ങളുടെ ഹാങ്ങറുകളും കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമുള്ള ജോർദാനിലെ ‘അൽ-അസ്റഖ്’ സൈനിക താവളത്തിന് നേരെ ഇറാൻ ദൂരവ്യാപക ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു.
കുവൈറ്റിലെ യുഎസ് സൈനിക താവളമായ ‘അലി അൽ സലേം’ എയർബേസ് ലക്ഷ്യമിട്ട് ഇറാൻ വൻതോതിൽ ആത്മഹത്യാ ഡ്രോണുകൾ അയച്ചു. കുവൈറ്റ് വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് നിരവധി ശത്രു ലക്ഷ്യങ്ങളെ വെടിവെച്ചിട്ടതായി കുവൈറ്റ് സൈനിക വക്താവ് സ്ഥിരീകരിച്ചു.
ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎസിന്റെ അഞ്ചാം നാവിക വ്യൂഹത്തിന് നേരെയും ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണമുണ്ടായി. ബഹ്‌റൈൻ ഭരണകൂടം ജനങ്ങളോട് അടിയന്തരമായി സുരക്ഷിത താവളങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അമേരിക്കയുടെ തുടർന്നുള്ള ഏതൊരു സൈനിക നീക്കത്തിനും ഇതിലും മാരകമായതും തകർക്കുന്നതുമായ തിരിച്ചടി നൽകാൻ തങ്ങൾ പൂർണ്ണ സജ്ജരാണെന്ന് ഇറാൻ വ്യക്തമാക്കി. മേഖലയിലെ സംഘർഷങ്ങൾ കൂടുതൽ വഷളായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം വാഷിംഗ്ടണിനായിരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
അമേരിക്കയ്ക്ക് സുരക്ഷിതമായിരിക്കണമെന്നുണ്ടെങ്കിൽ ഞങ്ങളുടെ മേഖലയിൽ നിന്ന് അവർ എത്രയും വേഗം ഒഴിഞ്ഞുപോവുകയാണ് വേണ്ടതെന്നും, ഇറാന്റെ കരുത്തുറ്റ സായുധ സേന തങ്ങൾക്ക് നേരെയുണ്ടാകുന്ന ഒരു ആക്രമണത്തെയും ഭീഷണിയെയും മറുപടി നൽകാതെ വിടില്ലെന്ന് ഇറാൻ വിദേശ കാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി.
അതേസമയം, അമേരിക്കൻ ഉദ്യോഗസ്ഥർ ഉദ്ധരിച്ച് പുറത്തുവരുന്ന പ്രഥമ വിവരങ്ങൾ പ്രകാരം മിസൈലുകളിൽ ഭൂരിഭാഗവും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വെടിവെച്ചിട്ടതായും യുഎസ് സൈനികർക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
