ശമ്പളം ലഭിക്കാതായതോടെ പോലീസ് സ്റ്റേഷനലിൽ അഭയം പ്രാപിച്ച വീട്ടുജോലിക്കാരി നാട്ടിലേക്ക് മടങ്ങി
ദമ്മാം: അഞ്ചു മാസത്തോളം ശമ്പളം കിട്ടാതെ ബുദ്ധിമുട്ടിലായ ബീഹാർ സ്വദേശിനിയായ വീട്ടുജോലിക്കാരി, ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
ബീഹാർ പാറ്റ്ന സ്വദേശിനിയായ നിഷയാണ് പ്രവാസജീവിതത്തിന്റെ പ്രയാസങ്ങൾ തരണം ചെയ്തു നാട്ടിലേയ്ക്ക് മടങ്ങിയത്. ഒന്നരവർഷം മുൻപാണ് നിഷ ദമ്മാമിലെ ഒരു വീട്ടിൽ ജോലിയ്ക്ക് എത്തിയത്. ജോലിസാഹചര്യങ്ങൾ മോശമായിരുന്നെങ്കിലും, നാട്ടിലെ അവസ്ഥയോർത്തു ആ ജോലിയിൽ തന്നെ പിടിച്ചു നിൽക്കാൻ നിഷ ശ്രമിച്ചു.
എന്നാൽ ശമ്പളം വല്ലപ്പോഴുമാണ് കിട്ടിയത്. അഞ്ചു മാസത്തോളമുള്ള ശമ്പളം കുടിശ്ശികയായതോടെ നിഷ ശക്തമായി പ്രതികരിച്ചെങ്കിലും, സ്പോൺസർ വകവെച്ചില്ല. തുടർന്ന് ആരുമറിയാതെ ആ വീട്ടിനു വെളിയിൽ ചാടിയ നിഷ, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. പോലീസുകാർ അവരെ ദമാമിലെ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ട് ചെന്നാക്കി.
അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് നിഷ സ്വന്തം അവസ്ഥ വിവരിച്ച്, സഹായം അഭ്യർത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവർത്തകരും നിഷയുടെ സ്‌പോൺസറെ ബന്ധപ്പെട്ടെങ്കിലും, അയാൾ സഹകരിയ്ക്കാൻ തയ്യാറായില്ല.
കുടിശ്ശിക ശമ്പളത്തിനായി ലേബർ കോടതിയിൽ കേസ് കൊടുക്കാൻ നവയുഗം ഉപദേശിച്ചെങ്കിലും, കേസ് പൂർത്തിയാകാൻ മാസങ്ങൾ എടുക്കുമെന്നതിനാൽ നിഷ അതിനു തയ്യാറായില്ല. കുടുംബപ്രശ്നങ്ങൾ കാരണം എത്രയും വേഗം നാട്ടിൽ പോയാൽ മതിയെന്ന നിലപാടിൽ ആയിരുന്നു അവർ.
തുടർന്ന് മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട്, നിഷയ്ക്ക് ഔട്പാസ്സ് എടുത്തു കൊടുത്തു. അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റും അടിച്ചു നൽകി. നിഷ തന്നെ സ്വന്തമായി വിമാനടിക്കറ്റ് എടുത്തു.
നിയമനടപടികൾ പൂർത്തിയായപ്പോൾ, എല്ലാവർക്കും നന്ദി പറഞ്ഞു നിഷ നാട്ടിലേയ്ക്ക് മടങ്ങി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q