തിങ്കളാഴ്‌ച, ജൂൺ 8, 2026
GCCKeralaTop Stories

പ്രവാസി ഡിവിഡന്റ് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: പ്രവാസി ഡിവിഡന്റ് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ തിരിച്ചെത്തുന്ന കേരളീയര്‍ക്ക് നിശ്ചിത വരുമാനം ലഭിക്കുന്ന രീതിയിലാണ് പ്രവാസി ഡിവിഡന്റ് പദ്ധതി രൂപകൽപന ചെയ്തിട്ടുളളത്.

ഈ പദ്ധതിയിലൂടെ സ്വരൂപിക്കുന്ന തുക കിഫ്ബിക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് കൈമാറുന്നതാണ്. ഇതിനായി കിഫ്ബിയും പ്രവാസി കേരളീയ ക്ഷേമബോർഡും കൈകോർക്കും. പ്രവാസി കേരളീയരുടെ ഡിവിഡന്റ് പദ്ധതി എന്ന പേരിൽനടപ്പാക്കുന്ന ഇത് പ്രവാസി കേരളീയ ക്ഷേമബോര്‍ഡ്ന്റെ ആവിഷ്കാരമാണ്.

സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏജന്‍സികള്‍ക്ക് പ്രവാസികളില്‍ നിന്ന് സ്വീകരിക്കുന്ന നിക്ഷേപം നൽകുകയും അത് കേരളത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

സര്‍ക്കാര്‍ വിഹിതവും ഏജന്‍സികള്‍ നല്‍കുന്ന തുകയും ചേര്‍ത്ത് ഗുണഭോക്താക്കള്‍ക്ക് പത്ത് ശതമാനം ഡിവിഡന്റ് നല്‍കും. എറ്റവും കുറഞ്ഞ നിക്ഷേപ തുക മൂന്നു ലക്ഷം രൂപയാണ്. കൂടിയ തുക – 51 ലക്ഷം രൂപ.

തൊഴില്‍ ഉടമകള്‍ക്കും സംരംഭകര്‍ക്കും അവരുടെ പ്രവാസി തൊഴിലാളികള്‍ക്കു വേണ്ടി നിക്ഷേപം നടത്താവുന്നതാണ്. എന്നാല്‍ ഡിവിഡന്റിനുള്ള അര്‍ഹത തൊഴിലാളിക്കായിരിക്കും.

ആദ്യ മൂന്നു വര്‍ഷം ഡിവിഡന്റ് ഉണ്ടാവില്ല. മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്നതു മുതല്‍ പത്തു ശതമാനം നിരക്കില്‍ ഡിവിഡന്റ് എല്ലാ മാസവും ലഭിക്കും. ആജീവനാന്തകാലം മുഴുവന്‍ ഇതിന് അര്‍ഹതയുണ്ടാകും.

അംഗം മരണപ്പെട്ടാല്‍ ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ ജീവിതകാലം മുഴുവന്‍ ഡിവിഡന്റ് ലഭിക്കും. പ്രവാസികൾക്കും പ്രവാസം നിർത്തി തിരിച്ചുവന്നവർക്കും പദ്ധതിയിൽ അംഗമാവാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group