വിദേശികളുമായി വിവാഹിതരായ സൗദി സ്ത്രീകളുടെ മക്കൾക്ക് സ്ഥിരമായ റെസിഡൻസി സ്റ്റാറ്റസ് (ഇകാമ) നൽകണമെന്ന് ഷൂറ കൗൺസിലിൽ ആവശ്യം.
ഫീസോ നീണ്ട നടപടിക്രമങ്ങളോ ഇല്ലാതെ ഇക്കാമ അവകാശത്തിന് സൗദി ദേശീയ നിയമത്തിന്റെ എക്സിക്യൂട്ടീവ് ബൈലോയിൽ ഭേദഗതി വരുത്തണമെന്ന് ഷൂറ കൗൺസിൽ അംഗങ്ങളിൽ ചിലർ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ലത്തീഫ അൽ-ഷാലൻ, ഫൈസൽ അൽ-ഫാദൽ, ലിന അൽമീന, നൗറ അൽ മുസീദ്, ഹുദ അൽ ഹൊലൈസി എന്നിവരാണ് നിർദ്ദേശം അവതരിപ്പിച്ചത്. സൗദി സ്ത്രീകൾ വിദേശികളുമായി വിവാഹം കഴിക്കുന്ന കേസുകൾ വർദ്ധിക്കുന്നതിനെക്കുറിച്ച് നീതിന്യായ മന്ത്രാലയം വെളിപ്പെടുത്തിയ സമയത്താണ് ഈ നിർദ്ദേശം.
സൗദിയിതര രാജ്യത്തെ പൗരന്മാരുമായി സൗദി സ്ത്രീകളുടെ വിവാഹം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അവരിൽ ജനിക്കുന്ന കുട്ടികൾക്ക് സ്ഥിരതയും സുരക്ഷയും നൽകുന്നതിനായും സൗദിയിലെ സാമൂഹികവും സാംസ്കാരികവുമായ മാറ്റങ്ങളെ നേരിടാൻ അവരെ പ്രാപ്തരാക്കുന്നതിന്റെ ആവശ്യകതയും അവർ ചൂണ്ടിക്കാട്ടി.
കുട്ടികളുടെ ഉമ്മമാർ മരിച്ചാൽ മറ്റൊരു സ്പോൺസറെ തേടേണ്ടിവരുന്ന തരത്തിലുള്ള വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിയമഭേദഗതി സഹായിക്കുമെന്നും ശൂറാ മെംബർമാർ അഭിപ്രായപ്പെട്ടു.