ഖശോഗി വധക്കേസിലെ അഞ്ച് പ്രതികൾക്ക് വധ ശിക്ഷ
റിയാദ്: മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗി വധക്കേസിലെ അഞ്ച് പ്രതികൾക്ക് വധ ശിക്ഷ വിധിച്ചതായി സൗദി പബ്ളിക് പ്രോസിക്യൂട്ടർ അറിയിച്ചു.

അന്വേഷണത്തിൻ്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത 21 പേരിൽ അഞ്ച് പേർക്ക് വധ ശിക്ഷ വിധിച്ചതിനു പുറമെ കുറ്റ കൃത്യം മറച്ച് വെച്ച 3 പേർക്ക് ആകെ 24 വർഷം ജയിൽ ശിക്ഷയും വിധിച്ചിട്ടുണ്ട്.

മുൻ ഡെപ്യൂട്ടി ഇൻ്റലിജൻസ് മേധാവി അഹ്മദ് അൽ അസീരിക്കെതിരെയും അന്വേഷണം നടന്നിരുന്നു. എന്നാൽ തെളിവിൻ്റെ അഭാവത്തിൽ അദ്ദേഹത്തെ വെറുതെ വിട്ടു. മുൻ സൗദി റോയൽ കോർട്ട് ഉപദേശകൻ സൗദ് അൽ ഖഹ്താനിക്കെതിരെയും അന്വേഷണം ഉണ്ടായിരുന്നെങ്കിലും കേസെടുത്തിരുന്നില്ല.
ഖശോഗിയെ വധിക്കാനായി നേരത്തെ പദ്ധതി ഉണ്ടായിരുന്നില്ലെന്നും കൊലപാതകം നടന്നത് തികച്ചും യാദൃശ്ചികമായിരുന്നുവെന്നും വ്യക്തമായതായി പബ്ളിക് പ്രോസിക്യൂഷൻ അറിയിച്ചു.
2018 ഒക്ടോബർ 20 നായിരുന്നു പ്രമുഖ സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗി തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വെച്ച് കൊല്ലപ്പെട്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
