സൗദിയിൽ പൊതു സ്ഥലങ്ങളിൽ ഉച്ചത്തിൽ സംസാരിച്ചാൽ പിഴ
റിയാദ് : രാജ്യത്തെ പൊതു സ്ഥലങ്ങളിൽ മറ്റുള്ളവരെ ദ്രോഹിക്കുന്ന തരത്തിൽ ശബ്ദം ഉയർത്തുന്നവർക്ക് 100 റിയാൽ പിഴ ചുമത്തുമെന്ന് സൗദി പബ്ലിക് ഡെക്കോറം സൊസൈറ്റി വൈസ് പ്രസിഡന്റ് ഖാലിദ് അബ്ദുൽ കരീം പറഞ്ഞു.
പബ്ലിക് ഡെക്കോറം നിയമത്തിന്റെ ലംഘനങ്ങളുമായി ബന്ധപ്പെട്ട ഭേദഗതികൾക്ക് മന്ത്രി സഭ അംഗീകാരം നൽകിയതായും അദ്ദേഹം പറഞ്ഞു.
സന്ദർശകരെ ദ്രോഹിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ അപകടത്തിൽ പെടുത്തുന്നതോ ആയ ശബ്ദം ഉയർത്തുകയോ എന്തെങ്കിലും പ്രവർത്തിക്കുകയോ ചെയ്യുന്നത് പൊതു മര്യാദയുടെ ലംഘനമായി കണക്കാക്കുകയും 100 റിയാൽ പിഴ ചുമത്തുകയും ചെയ്യുമെന്ന് അബ്ദുൽ കരീം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തുടനീളമുള്ള ചില മാർക്കറ്റുകളിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സൊസൈറ്റി ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു. മാർക്കറ്റിൽ ശബ്ദമുയർത്തുകയും അത് ആളുകൾക്ക് ഉപദ്രവമാകുകയും, അവരെ ശല്യപ്പെടുത്തുക, പൊതു മര്യാദ ലംഘിക്കുന്ന വിധത്തിൽ അസൗകര്യം ഉണ്ടാക്കുകയും ചെയ്തതായിരുന്നു നിയമ ലംഘനം.
ചട്ടങ്ങൾ അനുസരിച്ച്, പുരുഷന്മാരും സ്ത്രീകളും മാന്യമായി വസ്ത്രം ധരിക്കുകയും അശ്ലീലമായ ഭാഷയോ ആംഗ്യങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും വേണം. മാലിന്യം വലിച്ചെറിയൽ, തുപ്പൽ, അനുവാദമില്ലാതെ ആളുകളുടെ ഫോട്ടോയും വീഡിയോയും എടുക്കൽ, പ്രാർത്ഥനാ സമയങ്ങളിൽ സംഗീതം പ്ലേ ചെയ്യൽ എന്നിവ പൊതു മര്യാദ ലംഘനങ്ങളിൽ ഉൾപ്പെടുന്നു. നിയമലംഘനങ്ങൾക്കുള്ള പിഴ 50 റിയാൽ മുതൽ 6000 റിയാൽ വരെയാണ്.
രാജ്യത്തിലെ പൊതു മര്യാദയുമായി ബന്ധപ്പെട്ട എന്തെങ്കിലും ലംഘനങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ യോഗ്യതയുള്ള അധികാരികളെ അറിയിക്കാൻ അബ്ദുൽ കരീം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa