തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലെ കൊറോണ ബാധിതരുടെ എണ്ണം കുറയാൻ കാരണം പരിശോധന കുറഞ്ഞതോ അതോ ചൂട് കൂടിയതോ?

ജിദ്ദ: കഴിഞ്ഞ ദിവസങ്ങളിലെ സൗദിയിലെ കൊറോണ റിപ്പോർട്ടുകൾ സൗദിയിലുള്ളവർക്ക് വലിയ ആശ്വാസം നൽകുന്നവയായിരുന്നു പ്രതിദിന കൊറോണ മരണ നിരക്കിലും പ്രതിദിന മരണ നിരക്കിലും ആക്റ്റീവ് കേസുകളിലുമെല്ലാം വലിയ കുറവാണു രേഖപ്പെടുത്തിയിരുന്നത്. അതോടൊപ്പം രോഗമുക്തരുടെ എണ്ണം വലിയ തോതിൽ വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

എന്ത് കൊണ്ടായിരിക്കും സൗദിയിലെ കൊറോണ കേസുകളിൽ വലിയ കുറവ് വരാൻ കാരണമെന്ന ചർച്ച പല പ്രവാസികളും കമൻ്റ്കളില്മ് മറ്റും അഭിപ്രായമായി രേഖപ്പെടുത്തുന്നതായി കാണാൻ സാധിക്കുന്നുണ്ട്.

പലരും പല രീതിയിലാണു അഭിപ്രായപ്പെടുന്നത്. ചൂട് വർദ്ധിച്ചതാണു സൗദിയിലെ കൊറോണ ബാധിതരുടെ എണ്ണത്തിൽ കുറവ് ഉണ്ടാകാൻ കാരണമെന്നാണു ചിലർ അഭിപ്രായപ്പെടുന്നതെങ്കിൽ കൊറോണ ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞതാണു കേസുകൾ കുറയാൻ കാരണമെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്.

എന്നാൽ സൗദിയിലെ കൊറോണ പരിശോധനകളുടെ എണ്ണത്തിൽ ആരോഗ്യ മന്ത്രാലയം ഒരു കുറവും വരുത്തിയിട്ടില്ല എന്നതാണു വസ്തുത. അത് ആരോഗ്യ മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് പരിശോധിച്ചാൽ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണു താനും. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മാത്രം ഒരു ലക്ഷത്തിൽ പരം കൊറോണ പരിശോധനകളാണു സൗദിയിൽ നടന്നത്. പ്രതിദിനം ശരാശാരി 45,000 ത്തിനും 65,000 ത്തിനും ഇടയിൽ പരിശോധനകൾ സൗദിയിൽ ഇപ്പോഴും നടക്കുന്നുണ്ട്. അത് കൊണ്ട് തന്നെ അത്തരത്തിലുള്ള ഊഹങ്ങൾ തീർത്തും തെറ്റാണെന്ന് ഉറപ്പിച്ച് പറയാം.

മറ്റൊരു വാദം ചൂട് കൂടുന്നത് കൊണ്ട് വൈറസ് ബാധ കുറയുന്നുണ്ട് എന്നതാണ്. എന്നാൽ ഇക്കാര്യത്തിൽ ഇത് വരെ ശാസ്ത്രീയമായ ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല എന്നതാണു സത്യം. അതേ സമയം ജനങ്ങൾ വൈറസ് വ്യാപനത്തെ തടയുന്നതിനുള്ള അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കുന്നത് വ്യാപനം തടയുന്നതിനു വലിയ അളവിൽ തന്നെ സഹായകരമായിട്ടുണ്ടെന്നത് തീർച്ചയായ കാര്യവുമാണ്. അത് കൊണ്ട് തന്നെയാണ് സൗദി ആരോഗ്യ മന്ത്രാലയം നിലവിലെ ആശ്വാസകരമായ പുരോഗതി തുടരുന്നതിനായി മാസ്ക്ക് ധരിക്കലും, കൈകൾ കഴുകലും, അകലം പാലിക്കലും ഇനിയും തുടരണമെന്ന് പ്രത്യേകം ആഹ്വാനം ചെയ്തതും. അത് കൊണ്ട് തന്നെ ഈ മഹാമാരിയെ നേരിടുന്നതിനായി വരും ദിനങ്ങളിലും ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് തന്നെ നമുക്ക് മുന്നേറാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്