Sunday, June 8, 2025
Saudi ArabiaTop Stories

ഡെലിവറി ജീവനക്കാർ സുരക്ഷാ ഭീഷണിയോ? സൗദിവത്ക്കരണം അനിവാര്യമെന്ന് പ്രൊഫ. അൽ-റുമൈഹ്

സൗദി അറേബ്യയിലെ ഡെലിവറി മേഖലയിൽ സ്വദേശിവത്കരണം അനിവാര്യമാണെന്ന് ഖസീം സർവകലാശാലയിലെ ക്രിമിനോളജി പ്രൊഫസറും സുരക്ഷാ കൺസൾട്ടന്റുമായ ഡോ. യൂസഫ് അൽ-റുമൈഹ്.

നിലവിലെ ഡെലിവറി മേഖലയിലെ സുരക്ഷാ ആശങ്കകളാണ് ഈ നിർദ്ദേശത്തിന് പിന്നിൽ. നിർദ്ദേശം പ്രാവർത്തികമായാൽ ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് പ്രവാസികൾക്ക് ജോലി നഷ്ടമായേക്കും.

ദഹ്‌റാനിൽ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യൻ വംശജനായ ഒരു ഡെലിവറി ജീവനക്കാരൻ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് പ്രൊഫ. അൽ-റുമൈഹിൻ്റെ ഈ പ്രസ്താവനകൾ വന്നത്.

പൗരന്മാരുടെ സ്വകാര്യ ഇടങ്ങളിലേക്ക് കടന്നുവരുന്ന ഒരു വ്യക്തിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ അത് എത്രമാത്രം അപകടകരമാണെന്ന് പ്രൊഫസർ ചൂണ്ടിക്കാട്ടി.

അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങളോ, ഈ ജോലിക്ക് ആവശ്യമായ പ്രൊഫഷണൽ യോഗ്യതയോ പരിചയമോ ഇല്ലാത്ത ധാരാളം ഡെലിവറി തൊഴിലാളികൾ ഇന്ന് ഈ രംഗത്തുണ്ട്.

ഈ ഗുരുതരമായ സാഹചര്യത്തിന് ഒരു പരിഹാരമായി പ്രൊഫസർ അൽ-റുമൈഹ് മുന്നോട്ട് വെക്കുന്നത് ഡെലിവറി മേഖലയുടെ ക്രമേണയുള്ള സൗദിവൽക്കരണമാണ്. 2026-ൻ്റെ തുടക്കത്തിൽ ഇത് നടപ്പിലാക്കിത്തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഡെലിവറി ജോലികൾക്ക് വലിയ യോഗ്യതകളോ മുൻപരിചയമോ ആവശ്യമില്ലാത്തതിനാൽ, സൗദി യുവാക്കൾക്ക് നേരിട്ടുള്ള ഉപജീവനമാർഗ്ഗം കണ്ടെത്താനും രാജ്യത്തെ തൊഴിലില്ലായ്മ കുറയ്ക്കാനും ഇത് സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ മേഖലയിൽ നിലവിൽ പ്രവർത്തിക്കുന്ന ഓരോ പ്രവാസി തൊഴിലാളിക്കും സമഗ്രമായ “സുരക്ഷാ, ക്രിമിനൽ പശ്ചാത്തല പരിശോധന” നടത്തണം എന്ന് അൽ-റുമൈഹ് കർശനമായി ആവശ്യപ്പെടുന്നു.

കൂടാതെ, രാജ്യത്ത് അഞ്ച് വർഷത്തെ റെസിഡൻസി പൂർത്തിയാക്കിയവർക്ക് മാത്രം ഈ ജോലി നൽകണമെന്നും, യാതൊരു നിയമപരമായ ലംഘനങ്ങളും നടത്തില്ലെന്ന് വ്യക്തമാക്കുന്ന ഒരു പ്രതിബദ്ധതാ രേഖയിൽ ഒപ്പിടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa