എയർ ഇന്ത്യ വിമാനം അഹമ്മദാബാദിൽ തകർന്നു വീണു; വിമാനത്തിലുണ്ടായിരുന്നത് 242 യാത്രക്കാർ
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് എയർ ഇന്ത്യ വിമാനം തകർന്നു വീണു.
ലണ്ടനിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ AI 171 നമ്പർ ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടൻ, അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് അഞ്ചിൽ കൂടുതൽ അഗ്നിശമന വാഹനങ്ങൾ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി.
ഉച്ചയ്ക്ക് 1:38-ന് ടേക്ക് ഓഫ് ചെയ്ത വിമാനം അഞ്ച് മിനിറ്റിനുള്ളിൽ തന്നെ അപകടത്തിൽപ്പെട്ടതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഡയറക്ടർ ജനറൽ ഫൈസ് അഹമ്മദ് കിദ്വായ് സ്ഥിരീകരിച്ചു.
230 യാത്രക്കാരും 12 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. വിമാനത്താവളത്തിന് സമീപമുള്ള മേഘാനിനഗർ ഏരിയയിലാണ് വിമാനം തകർന്നു വീണത്.
അപകടകാരണം എന്താണെന്ന് വ്യക്തമല്ല. വിമാനം തകർന്നയുടൻ തീപിടിച്ചതായും അഗ്നിശമന യൂണിറ്റുകൾ തീ അണയ്ക്കാൻ ശ്രമിക്കുകയാണെന്നും അഗ്നിശമന സേനാ ഉദ്യോഗസ്ഥർ അറിയിച്ചു.
വിമാനത്തിനോ യാത്രക്കാർക്കോ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായി എന്ന് വ്യക്തമല്ല. നിലവിൽ ആളപായം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
വിമാനത്താവള അധികൃതർ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ധരുടെ സംഘം സംഭവസ്ഥലത്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. പ്രദേശത്തേക്കുള്ള റോഡുകൾ അടച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa