മരണ സംഖ്യ 200 കടന്നു; വിമാനം തകർന്നു വീണത് ഹോസ്റ്റലിന് മുകളിൽ, വിദ്യാർത്ഥികൾക്കും പരിക്ക്
242 യാത്രക്കാരുമായി അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിലെ 241 യാത്രക്കാർ മരണപ്പെട്ടതായി സ്ഥിരീകരിച്ചു.
169 ഇന്ത്യൻ പൗരന്മാരും, 53 ബ്രിട്ടീഷ് പൗരന്മാരും, 7 പോർച്ചുഗീസ് പൗരന്മാരും, ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിലുണ്ടായിരുന്നതായി എയർ ഇന്ത്യ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ബിജെ മെഡിക്കൽ കോളേജിനോട് ചേർന്നുള്ള ഡോക്ടർമാരുടെയും വിദ്യാർത്ഥികളുടെയും ഹോസ്റ്റലിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്.ദുരന്തത്തിൽ ഹോസ്റ്റലിന്റെ ഭക്ഷണ ശാല തകർന്നു.
അപകടമുണ്ടായ ഉടൻ ഹോസ്റ്റൽ കെട്ടിടത്തിൽ വലിയ തോതിൽ തീപിടിക്കുകയും കനത്ത പുക ഉയരുകയും ചെയ്തു. ഉച്ചഭക്ഷണ സമയമായതിനാൽ നിരവധി വിദ്യാർത്ഥികളും ജീവനക്കാരും ഹോസ്റ്റലിൽ ഉണ്ടായിരുന്നു. ഹോസ്റ്റലിൽ നിലവിളികളും സഹായത്തിനായുള്ള അഭ്യർത്ഥനകളും ഉയർന്നു.
ഹോസ്റ്റലിന്റെ രണ്ടാം നിലയിൽ നിന്ന് ചാടിയ ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റതായി റിപോർട്ടുണ്ട്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും മൃതദേഹങ്ങളും അവശിഷ്ടങ്ങളും ചിതറിക്കിടക്കുന്ന ഭീകരമായ കാഴ്ചയാണ് അപകടസ്ഥലത്തെന്ന് ദൃസാക്ഷികൾ പറഞ്ഞു.
ഉച്ചയ്ക്ക് 1:38-ന് റൺവേ 23-ൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം അഞ്ച് മിനിറ്റിനുള്ളിൽ തന്നെ അപകടത്തിൽപ്പെട്ടതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഡയറക്ടർ ജനറൽ ഫൈസ് അഹമ്മദ് കിദ്വായ് സ്ഥിരീകരിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രിയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും സംസാരിക്കുകയും കേന്ദ്രസർക്കാർ എല്ലാ സഹായങ്ങളും നൽകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa