അമേരിക്കക്കും ഇസ്രായേലിനും ഇറാന്റെ മുന്നറിയിപ്പ്; നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി റഷ്യയും ഖത്തറും
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം ആറാം ദിവസത്തിലേക്ക് കടന്നതോടെ, ഇരുപക്ഷവും തമ്മിലുള്ള വാക്പോരുകൾക്കൊപ്പം അന്താരാഷ്ട്ര നയതന്ത്ര ഇടപെടലുകളും സജീവമാവുകയാണ്.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി അമേരിക്കക്ക് ശക്തമായ മുന്നറിയിപ്പുകൾ നൽകിയിരിക്കുകയാണ്. ഇതിനിടെ, റഷ്യയും ഖത്തറും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടലുകൾ നടത്തുന്നുണ്ട്.
ഖമേനിയുടെ അമേരിക്കക്കുള്ള മൂന്ന് പ്രധാന സന്ദേശങ്ങൾ:
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി അമേരിക്കയെ ലക്ഷ്യമിട്ട് മൂന്ന് പ്രധാന സന്ദേശങ്ങളാണ് നൽകിയത്:
1. ഇസ്രായേലിന്റെ ആദ്യ ആക്രമണങ്ങൾ: ഇസ്രായേൽ ആദ്യമായി ആക്രമണം നടത്തിയത്, ഇറാൻ യുഎസുമായി പരോക്ഷ ആണവ ചർച്ചകളിൽ ഏർപ്പെട്ടിരുന്ന സമയത്താണെന്നും, അക്കാലയളവിൽ ഇറാനിൽ നിന്ന് ഒരു സൈനിക നീക്കവും ഉണ്ടായിരുന്നില്ലെന്നും ഖമേനി ഓർമ്മിപ്പിച്ചു.
2. അടിയറവ് പറയില്ല: ഇറാൻ അടിയറവ് പറയില്ലെന്ന് അമേരിക്ക മനസ്സിലാക്കണം.സംഘർഷത്തിൽ ഏതെങ്കിലും യുഎസ് സൈനിക ഇടപെടൽ നടത്തിയാൽ പരിഹരിക്കാനാവാത്ത പ്രത്യാഘാതങ്ങൾ” നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
3. ഇസ്രായേലിന്റെ ബലഹീനത: അമേരിക്കയുടെ ഇടപെടൽ ഇസ്രായേലിന്റെ ബലഹീനതയുടെ അടയാളമാണെന്നും ഖമേനി പറഞ്ഞു.
ഇസ്രായേലി ആക്രമണങ്ങളിൽ ദുരിതമനുഭവിക്കുന്ന ഇറാനിയൻ പൗരന്മാർക്ക് അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
റഷ്യയുടെ ഇടപെടലുകൾ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ടെലിഫോണിൽ ഇസ്രായേൽ-ഇറാൻ പ്രതിസന്ധി ചർച്ച ചെയ്തു.
ഇരു നേതാക്കളും “അഗാധമായ ആശങ്ക” രേഖപ്പെടുത്തുകയും വേഗത്തിലുള്ള പരിഹാരത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തതായി റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.
പ്രതിസന്ധിയിൽ മധ്യസ്ഥത വഹിക്കാൻ റഷ്യയുടെ സന്നദ്ധത പുടിൻ ആവർത്തിക്കുകയും, മറ്റ് പ്രാദേശിക നേതാക്കളുമായി നടത്തിയ സംഭാഷണങ്ങളെക്കുറിച്ച് എമിറാത്തി പ്രസിഡന്റിനെ അറിയിക്കുകയും ചെയ്തു.
റഷ്യൻ ഉപവിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ്, ഇസ്രായേലിന് നേരിട്ടുള്ള യുഎസ് സൈനിക സഹായം പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി.
ഇത്തരം സഹായങ്ങൾ നൽകുന്നതിനോ പരിഗണിക്കുന്നതിനോ എതിരെ യുഎസിന് റഷ്യ മുന്നറിയിപ്പ് നൽകുന്നുവെന്ന് ഇന്റർഫാക്സ് വാർത്താ ഏജൻസി റിയാബ്കോവിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. മോസ്കോ ഇസ്രായേലുമായും ഇറാനുമായും ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഖത്തറിന്റെ നയതന്ത്ര നീക്കങ്ങൾ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്ക് ഇറാനിയൻ പ്രസിഡന്റ് പെസേഷ്കിയാനിൽ നിന്ന് ഒരു കത്ത് ലഭിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കത്തിലെ ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ല. ആണവ കരാർ ലക്ഷ്യമിട്ട് ഇസ്രായേൽ വെടിനിർത്തലിന് സമ്മതിക്കാനും ടെഹ്‌റാനുമായി ചർച്ചകൾ പുനരാരംഭിക്കാനും വാഷിംഗ്ടണിൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാണ് ഖത്തർ.
ഇറാനും ഇസ്രായേലും തമ്മിൽ വ്യോമയുദ്ധം ആറ് ദിവസമായി തുടരുന്നതിനിടെയുള്ള ഈ രാഷ്ട്രീയ നീക്കങ്ങൾ, മേഖലയിലെ സംഘർഷം കൂടുതൽ വഷളാകാനുള്ള സാധ്യതയും, അത് ഒഴിവാക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളും ഒരുപോലെ വർദ്ധിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa